കോഴിക്കോട്: അധ്യാപികമാർ പ്രതിയായ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് മാറ്റിയത്.
തെരഞ്ഞെടുപ്പ് സമയത്താണ് എ.വി. ദിനേശ് വടകരയിൽ ചുമതലയേറ്റത്. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വിപുലമാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അധ്യാപികമാർ വിദ്യാർഥികളെ മയക്കുമരുന്ന് കൈമാറ്റത്തിനും പണമിടപാടുകൾക്കും ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
മയക്കുമരുന്ന് കൈമാറ്റത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി വിദ്യാർഥികളെ മറയാക്കിയോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. പണമിടപാടുകൾക്കായി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ രേഖകളും എസ്ഐടി വിശദമായി പരിശോധിക്കുകയാണ്.